അബുദാബി: റോഡ് സുരക്ഷയുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരാണ് ഗൾഫ് രാജ്യങ്ങൾ.സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബി പോലീസ് ഞായറാഴ്ച ഒരു പ്രധാന റോഡിന്റെ വേഗപരിധി വെട്ടിക്കുറക്കുമെന്ന് അറിയിച്ചിരുന്നു.
അൽ ഫലാഹ് പാലത്തിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സ്വീഹാൻ റോഡിലെ വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി കുറയ്ക്കുമെന്നാണ് സേന അറിയിച്ചത്.ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ പിന്തുണയോടെയാണ് തീരുമാനം.നവംബറിൽ, അബുദാബി-അൽ ഐൻ റോഡിൽ – അൽ സാദ് പാലം മുതൽ അൽ അമേര പാലം വരെയുള്ള ഭാഗത്ത് – വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററായി കുറച്ചിട്ടുണ്ട് .ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗത്ത് മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്റർ വേഗത കുറയ്ക്കുമെന്ന് സേന അറിയിച്ചിരുന്നു.ഖസർ അൽ ബഹർ ഇന്റർസെക്ഷനിൽ ഇരു ദിശകളിലേക്കും പുതിയ പരിധി ബാധകമാണ്.പുറം പ്രാന്തപ്രദേശങ്ങളിൽ നിന്നും ദുബായിൽ നിന്നും തലസ്ഥാനത്തേക്കുള്ള പ്രധാന റൂട്ടുകളിൽ ഒന്നാണിത്.ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിന്റെ ആദ്യ രണ്ട് പാതകളിൽ 120 കിലോമീറ്ററിൽ താഴെ വാഹനമോടിക്കുന്നവർക്ക് മെയ് മുതൽ 400 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.