ദുബൈ: ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം യുഎഇയിൽ പരിഗണനയിൽ. ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം കൈകാര്യം ചെയ്യുന്നത് ലക്ഷ്യം വെച്ചാണ് നിയമം മുന്നോട്ട് വെച്ചത്. പാഴാക്കുന്ന ഭക്ഷണത്തിന്‍റെ അളവനുസരിച്ചാണ് പിഴ ഈടാക്കുക . ഫുഡ് ലോസ് ആഡ് വേസ്റ്റ് സംരംഭമായ ‘നിഅ്മ’ സെക്രട്ടറി ജനറൽ ഖുലൂദ് ഹസൻ അൽ നുവൈസാണ് ഇത് അറിയിച്ചത്.
2030 ആകുമ്പോഴേക്കും ഭക്ഷണം പാഴാക്കുന്നത് 50 ശതമാനം കുറയ്ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. പ്രതിവർഷം ഏകദേശം 600 കോടി ദിർഹമിന്‍റെ ഭക്ഷ്യവസ്തുക്കൾ യുഎഇയിൽ മാത്രം പാഴാക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2020ലെ ഭക്ഷ്യ സുസ്ഥിരത സൂചികപ്രകാരം പ്രതിവർഷം രാജ്യത്ത് ഒരാൾ 224 കിലോ ഭക്ഷണവസ്തുക്കളാണ് പാഴാക്കുന്നത്. മറ്റു രാജ്യങ്ങളിമായി താരതമ്യം ചെയ്യുമ്പോൾ യുഎഇയിൽ ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് വളരെ കൂടുതലാണ്. ഇതിന് പരിഹാരമായാണ് ഭക്ഷണം പാഴാക്കുന്നവർക്ക് പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച നാലാമത് ദേശീയ സംവാദത്തിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽംഹെരി പദ്ധതി അവതരിപ്പിച്ചു. നാഷണൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനീഷ്യേറ്റീവുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ സംരംഭത്തിന്റെ പ്രമേയം ‘മാറ്റത്തിനായുള്ള ആഹ്വാനം എന്നാണ്.
