
ഗാസയിലെ വംശഹത്യ തടയാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ഇസ്രയേലിനോട് ലോക കോടതിയുടെ നിർദ്ദേശം. എന്നാൽ യുദ്ധം നിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടില്ല. ഉത്തരവ് നടപ്പിലാക്കാൻ ഇസ്രായേൽ എന്താണ് ചെയ്യുന്നതെന്ന് ഒരു മാസത്തിനകം കോടതിയിൽ റിപ്പോർട്ട് ചെയ്യണം. 26,000-ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ക്രൂരത അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് കൊണ്ടുവന്നത്.
ഹമാസ് പോരാളികൾ ഇസ്രായേലിലേക്ക് ഇരച്ചുകയറി നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇങ്ങനെ ഒകെ ചെയ്തത് എന്നായിരുന്നു ഇസ്രയേലിന്റെ വാദം. അതുകൊണ്ട് കേസ് തള്ളിക്കളയണം എന്നായിരുന്നു ഇസ്രയേൽ കോടതിയിൽ പറഞ്ഞത്. 1948 ലെ വംശഹത്യ കൺവെൻഷൻ പ്രകാരം ഫലസ്തീനികൾ ഒരു സംരക്ഷിത ഗ്രൂപ്പായി കാണപ്പെടുന്നു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.