
ദുബൈ: നവീനമായ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ വലിയ മാനുഷിക ദുരന്തങ്ങളുടെ വ്യാപ്തി കുറക്കാനാവുമെന്ന് ‘ഇസ്റോ’ മുൻ ശാസ്ത്രജ്ഞനും മർകസ് നോളജ് സിറ്റിയുടെ സി.ഇ.ഒയുമായ ഡോ. അബ്ദുൾ സലാം മുഹമ്മദ്. അടുത്തിടെ ജനീവയിൽ നടന്ന യു.എന്നിന്റെ വേൾഡ് അസോസിയേഷൻ ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്റിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മുന്നറിയിപ്പ് സംവിധാനങ്ങൾ വഴി ദുരന്തങ്ങൾ ഫലപ്രദമായി നേരിടാമെന്ന് ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ മാതൃക മുമ്പിലുണ്ട്. ഇത് നമുക്കും പരീക്ഷിക്കാവുന്ന സാഹചര്യമാണ്. വയനാട് ദുരന്തത്തിന്‍റെ പശ്ചാതലത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് സഹായം ചെയ്യാമെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോടുള്ള മർകസ് നോളജ് സിറ്റിയിലെ വികസനം യുഎന്നിന്‍റെ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും ഒരു സുസ്ഥിര നഗരത്തിന്‍റെ ആഗോള മാതൃക സ്ഥാപിക്കുന്നതിൽ വിജയിക്കാനായെന്നും ഡോ. അബ്ദുൾ സലാം പറഞ്ഞു. അദ്ദേഹം ചെയർമാനായ ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മഫാസ’ ഇൻവെസ്റ്റ്‌മെൻറ്‌സ് ആണ് പത്രസമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. ഇരുപതിലധികം പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ കൂട്ടായ്മയുടെ ബലത്തിൽ, ‘മഫാസ‘യിൽ ഓരോ നിക്ഷേപവും സുരക്ഷിതവും വരുമാനം നൽകുന്നതും ഉയർന്ന പ്രതിഫലദായകവുമാണെന്ന് ചടങ്ങിൽ സംസാരിച്ച സഹസ്ഥാപകനും സി.ഇ.ഒയുമായ ഐജാസ് അഹമ്മദ് ഖാൻ പറഞ്ഞു.
നിക്ഷേപ പദ്ധതിയിൽപ്പോലും മൗലികവും സുസ്ഥിരവുമായ ആശയങ്ങൾ മുന്നോട്ടു വെക്കുന്ന സമീപനമാണ് ഡോ. അബ്ദുൾ സലാം കാഴ്ചവെക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ എ.ആർ അൻസാർ ബാബു പറഞ്ഞു. ചടങ്ങിൽ യു.എ.ഇയിലെ സാമൂഹിക മേഖലയിലെ പ്രമുഖർ ഡോ. അബ്ദുൾ സലാമിനെ ആദരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ഡോ. അബ്ദുൾ ലത്തീഫ്, വിദ്യാഭ്യാസ വിദഗ്ധൻ ഡോ. നിസാം തുടങ്ങിയവർ പങ്കെടുത്തു.