ദുബൈ: ഡീപ് ഫേക്ക് തട്ടിപ്പ് സംഘം ദുബൈയിൽ പിടിയിൽ. കമ്പനി ഉടമകളുടെ മെയിൽ ഹാക്ക് ചെയ്ത് ഡീപ് ഫേക്ക് മെയിലുകൾ അയച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. സൈബർ തട്ടിപ്പ് സംഘത്തിലെ 43 പേർ ദുബൈയിൽ അറസ്റ്റിലായി. വിവിധ കമ്പനികളിൽ നിന്ന് 36 ദശലക്ഷത്തോളം ഡോളറാണ് സംഘം ഇതുവരെ തട്ടിയെടുത്തത്.
‘മോണോപൊളി’ എന്ന ഒപ്പറേഷനിലൂടെയാണ് ദുബൈ പൊലീസ് ഇവരെ പിടികൂടിയത്. സംഘത്തിൽ 43 പേർ ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും ഇവരെ സഹായിച്ച 20 പേരെ തിരിച്ചറിഞ്ഞു. ഇവരിപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഒരു ഏഷ്യൻ കമ്പനി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. അപ്പോഴാണ് മറ്റൊരു കമ്പനിയുടെ ഇ-മെയിൽ അക്കൗണ്ടും ഇവർ ഹാക്ക് ചെയ്തതിട്ടുള്ളതായി വിവരം ലഭിച്ചത്. പണം പോകുന്ന അകൗണ്ടുകൾ എല്ലാം കണ്ടെത്തുകയും അവ കെെകാര്യം ചെയ്യുന്ന ആളുകളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
പൊലീസ് കസ്റ്റഡിയിൽ എടുത്തവരിൽ നിന്ന് ആഡംബര കാറുകളും വൻതുക വിലയുള്ള കരകൗശല വസ്തുക്കളും പൊലീസ് കണ്ടെത്തി. ഫ്രാൻസ്, ഹോങ്കോങ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ അന്വേഷണ വിഭാഗവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. യു.എ.ഇക്ക് പുറത്തേക്കാണ് പണം പോയത്.
