
ദുബൈ: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർകേരള യാഥാർത്ഥ്യമാകുന്നു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ (zettfly) ഏവിയേഷനു സർവിസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചു.
ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യു.പി.സിയാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻ.ഒ.സിആണ് ലഭിച്ചത്.
എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം ട്രാവൽ രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾ വരും വർഷങ്ങളിൽ തന്നെ അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലടപറഞ്ഞു.

തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവിസ്. ഇതിനായി 3 എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും.

കമ്പനി യാഥാർഥമാകുന്നതോടെ ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ഒരു വര്ഷം മുൻപാണ് അഫി അഹമ്മദ് 1 മില്യൺ ദിർഹം (ഏകദേശം 2 .2 കോടി രൂപ ) നൽകി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്. മെഹ്മാൻ ദുബൈ ഹോട്ടലിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ളൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ് യു.പി.സി, വൈസ് ചെയർമാൻ അയ്യൂബ് കല്ലട, കമ്പനി പ്രധിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.