ദുബൈ: കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ, പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി വിസ സ്റ്റാറ്റസ് ചെയ്തു രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന 4000 വ്യക്തികൾക്ക് തൊഴിൽ അഭിമുഖങ്ങൾ നടത്തിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു. ഈ തൊഴിൽ അഭിമുഖങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 58 പേർക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കുകയും അവർ രാജ്യത്തെ താമസം നിയമവിധേയമാക്കാൻ ഒരുങ്ങുകയുമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.വിവിധ കമ്പനികളുമായി സഹകരിച്ചു അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലാണ് ജോബ് ഇന്റർവ്യൂസ് നടത്തുന്നത്.
വിസ നിയമലംഘകരെ പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി രാജ്യത്ത് തുടരാൻ വീണ്ടും അവസരം ഒരുക്കുകയാണ് ജി.ഡി.ആർ.എഫ്.എ – ഈ പദ്ധതിയിലൂടെ നടത്തുന്നത്.
22 കമ്പനികളാണ് നിലവിൽ തൊഴിൽ നൽകുന്നത്. 80-ലധികം കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധ അറിയിച്ചു വെയിറ്റിംഗ് ലിസ്റ്റിലുണ്ട്.ഇത് രാജ്യത്ത് നിയമപരമായ പദവി തേടുന്ന വ്യക്തികൾക്ക് ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നുവെന്നും
നിയമനക്കാർക്കിടയിൽ 100% സംതൃപ്തി നിരക്ക് കൈവരിച്ചുവെന്നും ജി ഡി ആർ എഫ് എ ദുബൈ കൂട്ടിച്ചേർത്തു.
തൊഴിൽ അവസരങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ സാമൂഹിക ഐക്യം വർദ്ധിപ്പിക്കുകയും വ്യക്തികളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ജി ഡി ആർ എഫ് എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിപറഞ്ഞു.വ്യക്തികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണൽ പരിചയം, വ്യക്തിഗത വൈദഗ്ധ്യം, ലഭ്യമെങ്കിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, അവർ കമ്പനികൾ നിശ്ചയിച്ച അഭിമുഖങ്ങളിലും മറ്റു ടെസ്റ്റുകളും വിജയിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ പ്രയാസങ്ങളിൽ കൂടെയുണ്ടെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് യു എ ഇ.