റിയാദ്: സൗദി അറേബ്യയിലെ സ്‌കൂളുകളിൽ അധ്യയനം വീണ്ടും രണ്ട് സെമസ്റ്റർ എന്ന രീതിയിലേക്ക് മാറുന്നു. അടുത്ത അധ്യയന വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ നാല് വർഷമായി തുടരുന്ന മൂന്ന് സെമസ്റ്റർ സമ്പ്രദായം ഇതോടെ അവസാനിക്കും.സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ നിയോമിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം.
വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ,രക്ഷിതാക്കൾ എന്നിവരുമായി നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് പുതിയ മാറ്റം. വിദ്യാഭ്യാസനിലവാരം സെമസ്റ്ററുകളുടെ എണ്ണത്തെ ആശ്രയിക്കുന്നില്ലെന്ന് ഈ പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നു. പുതിയ തീരുമാനം വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. പഠന ഭാരം കുറയ്ക്കുന്നതിനും കൂടുതൽ കാര്യക്ഷമമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിസഭാതീരുമാനത്തെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
സൗദിയിൽ സ്കൂളുകൾ വീണ്ടും രണ്ട് സെമസ്റ്റർ രീതിയിലേക്ക്



