റിയാദ്: സൗദിയിലെ റിയാദില്‍ പുതിയ പാര്‍ക്കിങ് മാനേജ്മെന്‍റ് സംവിധാനം പ്രാബല്യത്തിലായി. റെസിഡൻഷ്യൽ ഏരിയകളിലെ സ്ഥിരതാമസക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പാര്‍ക്കിങ് ആപ്പ് വഴി താമസക്കാർക്കും സന്ദർശകർക്കും ഫീസ് കൂടാതെ ഡിജിറ്റൽ പെർമിറ്റുകൾ അനുവദിക്കുന്ന പുതിയ രീതിയാണ് നടപ്പിലാക്കുന്നത്.
നഫാത്ത് ആപ്ലിക്കേഷന്‍ വഴി റിയാദ് പാര്‍ക്കിങ് ആപ്പിലാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.നഗരത്തിനകത്തെ തിരക്ക് കുറയ്ക്കുന്നതിനും പ്രധാന റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിലേക്ക് ഒഴുകുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. പുതിയ സംവിധാനം തുടക്കത്തിൽ അൽ-വുറുദ്, അൽ-റഹ്മാനിയ,വെസ്റ്റേൺ അൽ-ഒലയ, അൽ-മുറൂജ്, കിംഗ് ഫഹദ്, അൽ-സുലൈമാനിയ എന്നിവയുൾപ്പെടുന്ന പതിനാറ് ജില്ലകളിലാണ് നടപ്പിലാക്കിയത്. റിയാദ് മുനിസിപ്പാലിറ്റിക്ക് കീഴില്‍ റെമാത് അൽ-റിയാദ് ഡെവലപ്‌മെന്റ് കമ്പനിയും എസ്‌ടിസിയും ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്.
പാർക്കിംഗ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് ക്യാമറകൾ ഘടിപ്പിച്ച നിരീക്ഷണ വാഹനങ്ങളുടെ പരിശോധനകളുണ്ടാകും. തലസ്ഥാനത്തുടനീളമുള്ള 140,000 ത്തിലധികം പണമടയ്ക്കാത്ത റെസിഡൻഷ്യൽ സ്‌പെയ്‌സുകളും 24,000 പണമടച്ചുള്ള വാണിജ്യ സ്‌പെയ്‌സുകളും നിയന്ത്രിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.



