ദുബൈ: ലഹരിയുമായി ബന്ധപ്പെട്ട നിയമം കർശനമാക്കി യുഎഇ. ഇത് സംബന്ധിച്ച് പുതിയ ഫെഡറൽ ഉത്തരവ് പുറത്തിറക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മയക്കുമരുന്ന് അടങ്ങുന്ന മരുന്നുകൾ നൽകുന്ന ഫർമാസികൾക്കും ലൈസൻസ് ഇല്ലാതെ ഇത്തരം മരുന്നുകൾ കുറിച്ച് നൽകുന്ന ഡോക്ടർമാർക്കും കർശന ശിക്ഷയാണ് നിയമം നിർദേശിക്കുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് കുറഞ്ഞത് 50,000 ദിർഹം പിഴയും 5 വർഷം തടവും ശിക്ഷ ലഭിക്കും. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തികളായി ഈ ലംഘനങ്ങൾ കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു.
പുതിയ നിയമപ്രകാരം മയക്കുമരുന്ന് കേസുകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വിദേശ പൗരന്മാരെ രാജ്യത്തു നിന്ന് നാട് കടത്തും. എന്നാൽ രണ്ട് സാഹചര്യങ്ങളിൽ കോടതി നാടുകടത്തൽ ഒഴിവാക്കും….
ഒന്ന് കുറ്റം ചെയ്ത സമയത്തു ആ വ്യക്തി യുഎഇ പൗരത്വമുള്ള ഒരു വ്യക്തിയുടെ ഭർത്താവോ ഭാര്യയോ ആദ്യ ബന്ധുവോ ആയിരുന്നാൽ….രണ്ട് ആ വ്യക്തിയെ നാട് കടത്തുന്നത് യുഎഇയിൽ താമസിക്കുന്ന കുടുംബത്തിന് വലിയ പ്രശ്നം സൃഷ്ടിക്കുമെന്ന് കണ്ടെത്തിയാലും കോടതി നാടുകടത്തൽ ഒഴിവാക്കും. കൂടാതെ അധികാരികളിലും മാറ്റം വന്നിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ചുമതല ഇപ്പോൾ എമിറേറ്റ്സ് ഡ്രഗ് എസ്ടാബ്ലിഷ്‌മെന്റിനും അതിന്റെ ചെയർപഴ്സണുമാണ്. ഇനി രാജ്യത്തു മെഡിക്കൽ ഉത്പന്നങ്ങൾ നിയന്ത്രിക്കുന്ന പ്രധാന അധികാരവും ഈ പുതിയ സ്ഥാപനത്തിനായിരിക്കും.



