ദുബൈ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രായേലും വെടിനിർത്തൽ ധാരണ ലംഘിച്ചുവെന്നാരോപിച്ചാണ് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
അമേരിക്ക-ഇറാൻ ധാരണയുടെ ഭാഗമായി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറന്നത്. എന്നാൽ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളും മേഖലയിൽ തുടരുന്ന സംഘർഷങ്ങളും ചൂണ്ടിക്കാട്ടി കടലിടുക്ക് വീണ്ടും അടയ്ക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇത് “ആദ്യഘട്ട നടപടി” മാത്രമാണെന്നും സാഹചര്യം മാറിയില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.അതേസമയം, ഹോർമുസ് പൂർണമായും അടഞ്ഞുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചു.
എണ്ണക്കപ്പലുകളുടെ ഗതാഗതം ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോകത്തെ സമുദ്രമാർഗ്ഗ എണ്ണവ്യാപാരത്തിന്റെ വലിയൊരു പങ്ക് ഹോർമുസ് വഴിയുള്ളതിനാൽ പുതിയ പ്രഖ്യാപനം ആഗോള എണ്ണവിലകളിലും ചരക്കുഗതാഗത മേഖലയിലും വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. വിപണികൾ സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്



