അബൂദബി: ശസ്ത്രക്രിയാ പിഴവ് സംഭവിച്ച ഡോക്ടറും സ്വകാര്യ ആശുപത്രിയും ചേര്‍ന്ന് രോഗിക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് അബൂദബി സിവില്‍ ഫാമിലി കോടതി. സ്പൈനല്‍ ഫ്യൂഷന്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗിയാണ് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്.രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും ഈ തുകയുടെ 12 ശതമാനം വാര്‍ഷിക പലിശയും നൽകണമെന്നായിരുന്നു ആവശ്യം.
ആദ്യശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് രോഗിക്ക് മറ്റൊരു ശസ്ത്രക്രിയയ്ക്കുകൂടി വിധേയനാവേണ്ടി വന്നിരുന്നു. മെഡിക്കല്‍ ലയബിലിറ്റി സുപ്രിംകൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ അത്ര വലുതല്ലാത്ത ശസ്ത്രക്രിയാ പിഴവ് സംഭവിച്ചിരുന്നുവെന്നും ഇതിന് ഡോക്ടറും ആശുപത്രിയും ഒരേപോലെ കുറ്റക്കാരാണെന്നും കണ്ടെത്തിയിരുന്നു.കമ്മിറ്റിയുടെ ഈ കണ്ടെത്തല്‍ കോടതിയും അംഗീകരിച്ചു. തുടര്‍ന്നാണ് പരാതിക്കാരന് അമ്പതിനായിരം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധി പുറപ്പെടുവിച്ചത്.



