ഷാർജ: ഷാർജയിലെ അൽ ദൈദ് മേഖലയിലുള്ള ലൈസൻസില്ലാത്ത ഗോഡൗണിൽ നിന്ന് 13 ടണ്ണിലധികം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഏപ്രിൽ 23 വ്യാഴാഴ്ച അൽ ദൈദ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ നിയമലംഘനം കണ്ടെത്തിയത്. നഗരത്തിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് ആവശ്യമായ ലൈസൻസുകളോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഏകദേശം 13 ടണ്ണും 170 കിലോഗ്രാമും ഭാരമുള്ള കേടായ ഭക്ഷ്യവസ്തുക്കളാണ് ഗോഡൗണിൽ നിന്ന് പിടികൂടിയത്. പൊതുജനാരോഗ്യം കണക്കിലെടുത്ത് ഇവ ഉടൻ തന്നെ നശിപ്പിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യസ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.



