ദുബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ആഗോളതലത്തിൽ പ്രമുഖ കേന്ദ്രമായി മാറി യുഎഇ. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ എഐ ഇൻഡക്സ് 2026 ലെ റിപ്പോർട്ട് പ്രകാരമാണിത്. മികച്ച ഭരണസംവിധാനവും തൊഴിലിടങ്ങളിലെ എഐയുടെ വ്യാപകമായ ഉപയോഗവുമാണ് യുഎഇയെ ഈ നേട്ടത്തിന് അർഹമാക്കിയത്.
റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽ മേഖലകളിൽ 80 ശതമാനത്തിലധികം എഐ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ ഉപയോഗം ഇതിനോടകം നടപ്പിലാക്കിക്കഴിഞ്ഞു. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ എഐ ഉപഭോക്താക്കളുടെ എണ്ണത്തിൽ 100 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്.
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘ഫാൽക്കൺ’ലാംഗ്വേജ് മോഡലുകൾ വഴി എഐ ഗവേഷണത്തിൽ രാജ്യം വലിയ മുന്നേറ്റം നടത്തി. ഇതിന് പുറമെ, വരും തലമുറയെ സജ്ജരാക്കുന്നതിനായി 2025-26 അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ എഐ വിദ്യാഭ്യാസം നിർബന്ധമാക്കാനുള്ള ചരിത്രപരമായ തീരുമാനവും രാജ്യം കൈക്കൊണ്ടു.വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ ഈ ഇടപെടലുകൾ വഴി ലോകത്തെ ഏറ്റവും വലിയ എഐ ഹബ്ബായി മാറാനുള്ള പാതയിലാണ് യുഎഇ.



